Tuesday, March 10, 2015

മരിക്കാത്ത ചിലത്

പതിവ് നടത്തങ്ങളില്‍ കലിങ്കരികില്‍ നിന്ന് കൂക്കി വിളികളുയരാറുണ്ട്,
കണ്ണിറുക്കങ്ങളില്‍ സ്വയം ഉരുകാറുണ്ട്‌,
ഇവനൊന്നും അമ്മയും പെങ്ങളും ഇല്ലെയെന്നു പല്ലിരുമാറുണ്ട്,
അതിലൊരുവന്‍ മരിച്ചെന്നറിഞ്ഞപ്പോള്‍
ഉള്ളിലൊരു ചിരിയാണ് പതഞ്ഞു പൊങ്ങിയത്.
അന്നത്തെ ഉച്ചയ്ക്കാകെ തിളപ്പായിരുന്നു,
വിളര്‍ത്ത വെയില്‍ പെയ്ത വെളുത്ത ദിവസം ,
വലിച്ചു കെട്ടിയ പന്തല്‍ പഴുത്തു ചുവന്നു
വീടിനരികിലെ കറുത്ത കൊടി കാറ്റത്ത് വിറച്ചു തുള്ളി,
അവന് ചുറ്റും നിരത്തി വെച്ച പൂക്കള്‍ വാടി തുടങ്ങി,
അമ്മയരികെ തളര്‍ന്നിരുന്നു,
ഒരു പറ്റം കൂട്ടുകാര്‍ ചുറ്റും നടുക്കമായി, 

ഒരു മഴയ്ക്കും അണയ്ക്കാനാവാത്ത തീയുമായൊരുത്തി മാറി നിന്നു,
അവള്‍ക്കരികിലേക്ക് വന്നു നിന്ന ആംബുലന്‍സില്‍
വെളുത്ത കോട്ടില്‍ രണ്ടു പേര്‍ .....
കണ്ണുകളെടുക്കാന്‍ വന്നവരാണെന്നാരോ പറഞ്ഞു,
മുറിയില്‍ അവനെ മാത്രം ബാക്കിയാക്കി വാതിലുകള്‍ അടഞ്ഞു,
പത്തു നിമിഷത്തില്‍ വണ്ടി പാഞ്ഞു പോയി,
അവര്‍ അവശേഷിപ്പിച്ച പൂക്കൂട
അവന്റെ കണ്ണുകള്‍ മരിക്കില്ലെന്ന് പറഞ്ഞു തുടങ്ങി,
അടക്ക് കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍,
എന്റെ വീട്ടിലെ
ജനലഴികളില്‍,
കട്ടില്‍ കാലുകളില്‍,
അഴകയറുകളില്‍,
കണ്ണാടിയില്‍,
അലമാര മുകളില്‍,
തീന്‍മേശയില്‍,
കട്ടിള പടികളില്‍ ,
ഉത്തരത്തില്‍,
നിറഞ്ഞൊഴുകുന്ന
പറന്നു പൊങ്ങുന്ന
"കണ്ണിറുക്കങ്ങള്‍"
"ആ നിമിഷം ആരോടും തോന്നാത്തത്രയും ഇഷ്ടത്തോടെ
ഞാനവനെയോര്‍ത്ത് കരഞ്ഞു തുടങ്ങി "

4 comments:

  1. വായിച്ചു.
    ആശംസകള്‍

    ReplyDelete
  2. അസ്സലായിരിക്കുന്നു കൂട്ടേ... അഭിനന്ദനങ്ങൾ

    ReplyDelete
  3. നന്നായിട്ടുണ്ട്‌.വ്യത്യസ്തത ഫീൽ ചെയ്തു.

    ReplyDelete