Tuesday, March 10, 2015

മരിക്കാത്ത ചിലത്

പതിവ് നടത്തങ്ങളില്‍ കലിങ്കരികില്‍ നിന്ന് കൂക്കി വിളികളുയരാറുണ്ട്,
കണ്ണിറുക്കങ്ങളില്‍ സ്വയം ഉരുകാറുണ്ട്‌,
ഇവനൊന്നും അമ്മയും പെങ്ങളും ഇല്ലെയെന്നു പല്ലിരുമാറുണ്ട്,
അതിലൊരുവന്‍ മരിച്ചെന്നറിഞ്ഞപ്പോള്‍
ഉള്ളിലൊരു ചിരിയാണ് പതഞ്ഞു പൊങ്ങിയത്.
അന്നത്തെ ഉച്ചയ്ക്കാകെ തിളപ്പായിരുന്നു,
വിളര്‍ത്ത വെയില്‍ പെയ്ത വെളുത്ത ദിവസം ,
വലിച്ചു കെട്ടിയ പന്തല്‍ പഴുത്തു ചുവന്നു
വീടിനരികിലെ കറുത്ത കൊടി കാറ്റത്ത് വിറച്ചു തുള്ളി,
അവന് ചുറ്റും നിരത്തി വെച്ച പൂക്കള്‍ വാടി തുടങ്ങി,
അമ്മയരികെ തളര്‍ന്നിരുന്നു,
ഒരു പറ്റം കൂട്ടുകാര്‍ ചുറ്റും നടുക്കമായി, 

ഒരു മഴയ്ക്കും അണയ്ക്കാനാവാത്ത തീയുമായൊരുത്തി മാറി നിന്നു,
അവള്‍ക്കരികിലേക്ക് വന്നു നിന്ന ആംബുലന്‍സില്‍
വെളുത്ത കോട്ടില്‍ രണ്ടു പേര്‍ .....
കണ്ണുകളെടുക്കാന്‍ വന്നവരാണെന്നാരോ പറഞ്ഞു,
മുറിയില്‍ അവനെ മാത്രം ബാക്കിയാക്കി വാതിലുകള്‍ അടഞ്ഞു,
പത്തു നിമിഷത്തില്‍ വണ്ടി പാഞ്ഞു പോയി,
അവര്‍ അവശേഷിപ്പിച്ച പൂക്കൂട
അവന്റെ കണ്ണുകള്‍ മരിക്കില്ലെന്ന് പറഞ്ഞു തുടങ്ങി,
അടക്ക് കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍,
എന്റെ വീട്ടിലെ
ജനലഴികളില്‍,
കട്ടില്‍ കാലുകളില്‍,
അഴകയറുകളില്‍,
കണ്ണാടിയില്‍,
അലമാര മുകളില്‍,
തീന്‍മേശയില്‍,
കട്ടിള പടികളില്‍ ,
ഉത്തരത്തില്‍,
നിറഞ്ഞൊഴുകുന്ന
പറന്നു പൊങ്ങുന്ന
"കണ്ണിറുക്കങ്ങള്‍"
"ആ നിമിഷം ആരോടും തോന്നാത്തത്രയും ഇഷ്ടത്തോടെ
ഞാനവനെയോര്‍ത്ത് കരഞ്ഞു തുടങ്ങി "

Saturday, February 14, 2015

ഒരു കാര്യവുമില്ലാതെ

ഒരുത്തനെ മനപൂര്‍വം
വിളിച്ച് കയറ്റിയതാണ്,

ഒരു കാര്യവുമില്ലാതെ..

ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത 
ഒരു നട്ടുച്ചയ്ക്ക്
പൂച്ച്യ്ക്ക്മുന്നില്‍ 
മീന്‍തലയെന്ന പോലെ
വന്നു പെട്ടതാണ്,

ചാടി പിടിച്ചു
കവിതയിലേക്ക് 
കുടഞ്ഞിടുകയായിരുന്നു!!

ഒരു കാര്യവുമില്ലാതെ...

അയാളുടെ കണ്ണില്‍ നിന്നാണ് 
സൂര്യന്‍ അസ്തമിക്കാനായി 
ഇറങ്ങി പോകേണ്ടതെന്ന്
എത്ര ഭാരിച്ചാണ് ഭാവനിച്ചത്!!

അയാളുടെ ചിന്തകള്‍ ചാടുവാന്‍ 
സാധ്യതയുള്ള വരമ്പുകളില്‍ 
ചൂണ്ട കൊളുത്തുമായി 
എത്ര നേരം കാത്തു കെട്ടി കിടന്നു ,

ഒരു കാര്യവുമില്ലാതെ ...

ഇയാളിനി എപ്പോള്‍ ശ്വസിക്കും 
ഇയാളിനി എപ്പോള്‍ ഉച്ഛ്വസിക്കും
ഇയാളിനി എപ്പോള്‍ ???

ഒരു കാര്യവുമില്ലെന്നുള്ള കാര്യം 
സത്യത്തില്‍ വെറുതെയാണ്,

എനിക്ക് അടുത്ത വരിയിലേക്ക് 
ഇയാളുടെ ഏതറ്റം കടത്താം 
എന്നുള്ള പങ്കപ്പാടാണ്,

ഇനിയെന്നാല്‍ ഞാനയാളെ 
പ്രേമിക്കുന്നെന്ന് സങ്കല്‍പ്പിക്കാം, 
ഞങ്ങള്‍ വിരലറ്റം കോര്‍ത്തപ്പോഴാകണം,
ഈ കണ്ട കാറും കോളും
ഇടിയും മിന്നലും 
ഉണ്ടായതെന്ന് സങ്കല്‍പ്പിച്ചാല്‍ 
വരിയായ വരിയൊക്കെ 
നേരെ നിരന്നു വരും,

ഇല്ലെങ്കിലൊരു കൊലപാതകിയെന്ന് ഭയക്കാം, 
പാതിരിയെന്നു കുമ്പിടാം,
അല്ലെങ്കില്‍ കള്ളന്‍
ചാവേര്‍,
ചിലപ്പോള്‍ വെറും തെണ്ടി,
എന്തുമായിക്കോട്ടെ,

എനിക്കയാളെ കൊണ്ട് കാര്യമുണ്ട് വായനക്കാരാ,

കവിതയെഴുതേണ്ടേ !!!

Monday, January 12, 2015

"കരഞ്ഞു കൊണ്ടോടുന്ന വണ്ടി"

ആരോ ചങ്ക് പൊട്ടാറായി
അകത്തു കിടപ്പുണ്ട്,

അല്ലെങ്കില്‍ കൈയൊ കാലോ
ഉരിഞ്ഞു തീര്‍ന്ന് 
നെഞ്ചിടിപ്പ് കൂടി 
ചോര വാര്‍ന്ന്,

അതുമല്ലെങ്കില്‍,
ശ്വാസം തീര്‍ന്ന്,

ആരെയായാലും,
എന്തായാലും,
എവിടെയായാലും,

എടുത്തു കൊണ്ടോടുമ്പോള്‍
ഇത്ര നെഞ്ചലച്ചു കരയാന്‍
ഇടതോ വലതോ?
"കരഞ്ഞു കൊണ്ടോടുന്ന വണ്ടി"
എവിടാണ് നിനക്കിത്ര വലിയ ഹൃദയം?