Thursday, December 18, 2014

പേരില്ലാത്താവന് (?)

എന്നെ കണ്ടാല്‍ പെണ്ണെന്ന് തോന്നുമോ?

നിന്‍റെ പതിഞ്ഞ സ്വരം,

രോമാവശേഷിപ്പുകള്‍ നിറഞ്ഞ മുഖം,

ഉരുണ്ട കഴുത്ത്,

കൊഴുത്തതെന്ന്
തോന്നിക്കാന്‍കുപ്പായത്തില്‍ 
തിരുകി വെച്ചിരിക്കുന്ന തുണിക്കെട്ട്,

നെഞ്ചത്തും വയറ്റത്തും
ചുരണ്ടി കളഞ്ഞേക്കാവുന്ന മുടികെട്ടുകള്‍,

കാല്‍ നഖങ്ങളിലെ നീലീപ്പ്,

ചുണ്ടിലെ ചുവപ്പ്,

കവിളിലെ പിടപ്പ്,

ആടികുഴഞ്ഞ നടപ്പ്,

മുഴുവനെ ഉള്ള നിറപ്പകിട്ട്,

നേരെ ചൊവ്വേ മെരുങ്ങാത്ത അരക്കെട്ട്

ജീവിതത്തിന്‍റെ കൊണ്ടാടിപ്പ്,

"നിന്നെ കണ്ടാല്‍ പെണ്ണെന്നു പറയാമോ"

ഒരു തവണ കൂടി ചോദിക്കൂ ..

കണ്ണോന്നു വിടര്‍ത്തൂ,

ആഴത്തിലെന്നെയൊന്ന് നോക്കൂ ,

ആ നോട്ടത്തില്‍
എന്നിലെക്കു
കുതിക്കുന്ന
നിന്റെ മുറിവുകളുടെ 
മെലിഞ്ഞോരു കഷണം മതി,
ഉടലളവുകള്‍ മാറ്റി വെച്ചു,
നിന്നെ
 പെണ്ണെ, 
പെണ്ണെ,
പെണ്ണെ, 
എന്നെനിക്കൊരായിരം വട്ടം വിളിക്കാന്‍...

*എന്നെ കണ്ടാല്‍ പെണ്ണെന്നു തോന്നുമോ എന്ന് ചോദിച്ച പേരില്ലാത്താവന്




Thursday, December 11, 2014

പോരാട്ടം

അഞ്ചു പേരാണ് അവര്‍ എനിക്ക്,
എന്റെ ചുവപ്പന്‍ പോരാളികള്‍

ഒരുത്തന്‍ എന്നെ പൊള്ളിച്ചുയര്‍ത്തൂം
ഒരുത്തന്‍ ഇതളിതളായി പറത്തും
ഒരുത്തന്‍ ഭ്രാന്തെന്ന് ചെവിയില്‍ കുളിര്‍ക്കും 
ഒരുത്തന്‍ നേര്‍ത്ത ചൂടില്‍ തളം വെയ്ക്കും
ഒരുത്തന്‍ എല്ലാറ്റില്‍ നിന്നുമടര്‍ത്തി
പൂത്തനൊരു വീര്യം നിറയ്ക്കും,

എല്ലാ മാസത്തിലും
ചെമ്പരത്തി വട്ടത്തില്‍ തന്നെ 
വരച്ചു വെച്ചിട്ടുണ്ട്,
അവന്മാരുടെ വരവും പോക്കും ....

Monday, December 1, 2014

"നീയില്ലല്ലോ"

അലാറത്തിനൊടുവില്‍
ചാടിയെഴുന്നേല്‍ക്കുന്ന
കാപ്പിയുണ്ടാക്കുന്ന,
ചോറു വെക്കുന്ന,  
മുറ്റമടിക്കുന്ന,
തുണി കഴുകുന്ന, 
ഒരിക്കല്‍ പോലും
നിന്നെയോര്‍ക്കാത്ത  ഞാന്‍. 

എന്തിനോര്‍ക്കണം??
"നീയില്ലല്ലോ" 

ടി വി കാണുന്ന,
മീന്‍ വറുത്തു
ചോറുണ്ണുന്ന,
ഉച്ചയ്ക്കുറങ്ങാന്‍
കിടക്കുമ്പോള്‍ പുസ്തകം
വായിക്കുന്ന,  
നിന്നെയോര്‍ക്കാത്ത ഞാന്‍.

"നീയില്ലല്ലോ" 

വൈകുന്നേരങ്ങളില്‍
പഴം പൊരിയ്ക്കുന്ന.,
ചായ ഉണ്ടാക്കുന്ന,
നീനക്കിഷ്ടമുള്ള 
നീല സല്‍വാറിട്ട്
നടക്കാനിറങ്ങുന്ന,
നിന്നെയോര്‍ക്കാത്ത ഞാന്‍.

 "നീയില്ലല്ലോ" 

വഴിയരികില്‍ ,
പൂ പൊട്ടിക്കാതെ,
കിളികളെ നോക്കി ചിരിക്കാതെ, 
ഒരു കവിത പോലും മൂളാതെ ,
ഗൌരവപ്പെട്ടു
തിരിച്ചെത്തുന്ന,
നിന്നെയോര്‍ക്കാത്ത ഞാന്‍ 

 "നീയില്ലല്ലോ" 

അകമുറിയിലെ 
മൂലയ്ക്കല്‍ 
പഴുത്തോലിച്ച്,
അലറി വിളിച്ചു, 
പൊട്ടി പൊട്ടി,
ചിതറി തെറിച്ച  ഞാന്‍ .

"നീയില്ലല്ലോ"