Monday, September 17, 2012

പ്രാന്ത്


പ്രേമതളപ്പില്‍ 
ഹൃദയ മുറിവിനു 
നീറ്റല്‍ പെരുമഴ,

തളം വെയ്പ്പില്‍ 
തെരുതെരെ 
കയ്പ്പ് ,
ചവര്‍പ്പ്‌ ,
മെല്ലെ മധുരിപ്പ് .

സ്നേഹകണ്ണി
 പൊട്ടി പോകല്ലെയെന്നു 
പിന്നെയും പിന്നെയും 
പിറുപിറുപ്പു,

പഴുത്തോലിച്ചാലും
നമ്മുക്കെന്നും 
"പ്രണയപ്രാന്താഘോഷം"

തെക്കോട്ടെടുത്തത്


നൂറു നൂറു നിറങ്ങള്‍,
ആയിരമായിരം സ്വപ്നങ്ങള്‍,
കോടാനുകോടി  ചിന്തകള്‍,
ചിരി,
നെടുവീര്‍പ്പ് ,
തേങ്ങല്‍ ,
കരളിലൊളിപ്പിച്ച
കാക്കത്തൊള്ളായിരം കവിതകള്‍ ,

മഴ കാഞ്ഞ്,
വെയില്‍ നനഞ്ഞ്,
കാറ്റില്‍ വിയര്‍ത്ത്‌, 
രാത്രി ഉണര്‍ന്നു ,
പകല്‍ ഉറങ്ങി ,
കലങ്ങി മറിഞ്ഞ്,
"എന്റെ ചുടലപറമ്പേ" എന്ന് 
ഒരിയ്ക്കിലും മരിക്കാതെ 
മണ്ണില്‍ പുഴുവായി പുളയ്ക്കുന്നു

Sunday, July 22, 2012

ചില വശപിശകായ കാര്യങ്ങള്‍



കാര്യമല്പ്പം 
വശപിശകാണെങ്കിലും 
പറയാതെ വയ്യ,
കഴുത്തിലെനിക്ക് ഇക്കിളിയാണ്,
ചെവിയിലൂടെ 
ഊര്‍ന്നിറങ്ങുന്ന എന്തും,

"ഈ നശിഞ്ഞ സൂക്കേട് "

കുളിയ്ക്കുബോള്‍ നുരയുന്ന പത,
അരിച്ചിറങ്ങുന്ന തണുത്ത വെള്ളം,
പൊടിയുന്ന വിയര്‍പ്പ്,
തോളില്‍ തൊട്ടുരുമുന്ന മുടി,
വഴി തെറ്റിയെത്തുന്ന മഴ,
വെയില്‍,
കാറ്റ്,
എന്തിനു 
ചിലരുടെ നോട്ടം പോലും,

ഹാ...പിന്നെ നിന്റെ ഉമ്മകള്‍.....
ഇന്നലെ രാത്രി വണ്ടിയില്‍ വന്നിറങ്ങിയ
ഇളം ചോപ്പ് നിറമുള്ള തല്ലുകൊള്ളികള്‍,
ഞങ്ങളും പോരുന്നുവെന്നു ആര്‍ത്തലച്ചു 
നിന്റെ ചുണ്ടില്‍ നിന്ന് തുലഞ്ഞടങ്ങാന്‍ 
ഇറങ്ങി തിരിച്ചവ,
കഴുത്തില്‍  കയറി കരണം മറിയുന്ന  
തന്തോന്നികൂട്ടങ്ങള്‍,

ഛെ..........
സകലമാന രോമങ്ങളും 
എഴുന്നു നില്‍ക്കുന്നു 
ആളുകള്‍ കാണുമെന്ന്,
അടങ്ങിയിരിക്കെന്ന്,
ഞാന്‍  കണ്ണുരുട്ടുന്നു,
തല്ലുന്നു,
തടവുന്നു.

ആരുമില്ലാത്തപ്പോള്‍,
അപ്പോള്‍ മാത്രം 
കുടഞ്ഞിട്ടു തെമ്മാടിത്തരം നുകരുന്നു .

അതെ നിന്റെ ഉമ്മകള്‍ 
അനുസരണ ഇല്ലാത്തവ,
നടക്കുമ്പോഴും 
ഇരിക്കുമ്പോഴും 
കിടക്കുബോഴും 
കഴുത്തിനൊപ്പം
ഹൃദയത്തെയും ശല്യം ചെയ്യുന്നവ 
തുലഞ്ഞടങ്ങാന്‍ വന്നിട്ടെന്നെന്നെ തുലച്ചവ
വലിച്ചെടുത്തു 
മുത്തി കടുപ്പിച്ച് 
ഞാന്‍ മടക്കവണ്ടിയില്‍ കയറ്റി വിടുന്നു


കടും ചോപ്പ് നിറത്തില്‍ 
കരഞ്ഞു കൂവി 
വന്നിറങ്ങുബോള്‍ 
വിരഹകാലമെന്നു 
മയപ്പെടുത്തി 
ചിരിയരികില്‍ ഇരുത്തണം.
ഇക്കിളി നെറിയുള്ളോരു 
സൂക്കെടായി മാറട്ടെ ,
അന്നു നിന്റെ ചുണ്ടില്‍ 
നിന്നെന്റെ കഴുത്തിലെക്കൊരു 
തൂക്കുപാലം താനേ 
തെളിയുമായിരിക്കും..

Friday, June 22, 2012

പരസ്യമായത്



രഹസ്യക്കാരാ...

നീയാണോ വാതിലില്‍ മുട്ടിയത്‌ ?
നേരത്തെയൊന്നു 
പറഞ്ഞെങ്കില്‍ 
ഇരട്ട പൂട്ടിട്ട് 
കെട്ടിപൂട്ടി 
ബോധത്തെ കെടുത്താതെ 
ഞാനൊന്നു നിവര്‍ന്നു നിന്നേനെ,

ഇതിപ്പോ ദാ വീണു പോയല്ലോ!!

എന്നാല്‍ പിന്നെയൊന്നു  
ചുറ്റി വന്നാലോ ?
വേഗമെന്നെ 
കോരിയെടുത്തോളൂ,
വെള്ളകുതിരയൊന്നും വേണ്ടന്നേ,
നമുക്കാ കാളവണ്ടിയില്‍ പോകാം 
കട കട സംഗീതത്തില്‍ ..

അതങ്ങനെ കുടുകുടാന്നു  
പോകുമ്പോള്‍ 
എനിക്കൊന്നു ഞെട്ടാന്‍ 
അറിയാത്ത പോലെന്‍റെ
കയ്യിലൊന്നു നുള്ളണെ,

പിന്നെ 
വിരല്‍  തുമ്പത്തോരു
മുത്തം.
വിരല്‍തുമ്പില്‍ നട്ടത് 
പറിച്ചെടുത്തു ഞാന്‍ 
മുടി തുമ്പില്‍ സൂക്ഷിക്കും..
മുടി മുഴുവന്‍ വിരലുമ്മകള്‍ 
പെറ്റു പെരുകട്ടെന്നെ..

ഉമ്മ നട്ടിടത്തു കണ്ണ് നാട്ടാതെ 
എന്തേലുമൊക്കെ പറയെന്നെ 
വട്ടന്‍ തമാശകള്‍ കേട്ട് 
ഞാനൊന്നു 
ആര്‍ത്തുചിരിയ്ക്കട്ടെ,

ആ  ചിരിയരികില്‍ നിന്ന് 
ഒരു കഷ്ണം കീശയിലിട്ടോളൂ 
കണ്ണീരു പെരുകുന്ന 
കാലം വന്നാല്‍ 
പലിശയടക്കാമല്ലോ 

എന്താ വിശക്കുന്നെന്നോ?

ഇലയിട്ടു "വട്ട്"
കൊത്തിയരിഞ്ഞിട്ട
സ്വപ്നങ്ങള്‍ വിളമ്പട്ടെ ?
കണ്ണുമടച്ചു 
കെട്ടിപിടിച്ചിരുന്നു 
നമ്മുക്കതെല്ലാം 
വടിച്ചു നക്കാമെടാ ...

വൈകുന്നേരം മാത്രം 
വഴിയരികില്‍ ഒന്നിറങ്ങാം 
ഒളിക്കാന്‍ വെമ്പുന്ന 
സൂര്യനെ നോക്കി 
വെറുതെ വിതുമ്പാന്‍,

ഇരുട്ടും മുന്നേ എന്നെയാ 
ഉമ്മറപടിയില്‍ കൊണ്ടേ 
കിടത്തുന്നതൊക്കെ കൊള്ളാം,
കെട്ടു പോയ എന്റെ ബുദ്ധിയെ 
ഒന്ന് ചുംബിച്ചു പോലും ഉണര്‍ത്തല്ലേ

"ഞാനീ   ബോധാമില്ലായ്മയില്‍ 
പെട്ടങ്ങു പട്ടു പോവട്ടെ"


നെല്ല്

Monday, June 4, 2012

ഭ്രാന്തന്‍


"എന്റെ കാമുകാ"

നിന്റെ ഭ്രാന്ത് പൂക്കുന്ന 
ഒറ്റമരത്തില്‍ നിന്നൊരു 
പൂവെനിക്ക് തരുമോ ?

ഇതളുകള്‍ അടര്‍ത്തി 
മെത്തയില്‍ വിതറി 
ചതച്ചരച്ചു
ഇല്ലായ്മ
ചെയ്യാനൊന്നുമല്ല,

നീ മുഖം പൂഴ്ത്തി  
കിടക്കാറുള്ള 
മുടിയില്‍ ചാര്‍ത്തി 
തെരുവിലൂടങ്ങനിങ്ങനെ 
അലയാനും അല്ല ,

പേടിക്കണ്ടന്നെ..

പിച്ചിപറിച്ചു 
നുള്ളി നോവിച്ചു 
എനിക്കതിനെയാ
ഭ്രാന്തില്ലാ കൊക്കയില്‍ 
എറിയാനും അല്ല  

"എന്റെ കാമുകാ"

 നിന്റെ ഭ്രാന്ത് പൂക്കുന്ന 
ഒറ്റ മരത്തില്‍ നിന്നൊരു 
പൂവെനിക്ക് തരുമോ ?

അതും ചെവിയില്‍ 
തിരുകിയെനിക്കാ 
മനസ്സിലൂടെ 
വെറും ഭ്രാന്തിയായി 
ഒന്നോടി തളരാന്‍ 
വേണ്ടി മാത്രമാണ്.

Monday, April 16, 2012

എങ്കിലും കഷ്ടം !!!





ആകെ ഒരു കുറവേ ഉള്ളൂ
ഒരു "ഓമനപേര് "

എങ്കിലും  കഷ്ടം ഒരു ഓമനപേരില്ലല്ലോ?

"എടീ എടീ എടീ"എന്നൊററ ശ്വാസത്തില്‍
വിളിച്ചു  നിര്‍ത്തുമ്പോള്‍ ,
വിളി കേള്‍ക്കെടി എന്ന് കുതറുമ്പോള്‍
നൂറു ഓമനപേരിനും പോന്നതല്ലോ
എന്നൊരു   ചിരിനുരയും ഉള്ളില്‍ ,
ചിരി വലിചെറിഞ്ഞു
പിന്നെയും പരിഭവിക്കും.

എങ്കിലും  കഷ്ടം ഒരു ഓമനപേരില്ലല്ലോ?

പിന്നെയും
നീട്ടിയും കുറുക്കിയും
പതുങ്ങിയും പരുങ്ങിയും

"എടീ എടീ ടീ ടീ"

ഉറങ്ങാന്‍ കിടന്നാല്‍ തലയിണ" ടീ ടീ ടീ"
അടുക്കളയില്‍ പാത്രങ്ങള്‍ ഉരുമുന്നത്   " ടീ ടീ ടീ"
കുളിമുറിയില്‍ വെള്ളത്തിന്‍റെ ഒഴുക്ക്  " ടീ ടീ ടീ"
എന്തിനു മീന്‍കാരി കൂവുന്നത്  പോലും " ടീ ടീ ടീ"
ചെവിയില്‍ എന്നും എപ്പോഴും "ടി ടി ടി "

എങ്കിലും  കഷ്ടം ഒരു ഓമനപേരില്ലല്ലോ?

"എടീ എടീ എടീ "
പിന്നെയും  വിളിച്ചു നിര്‍ത്തുമ്പോള്‍,
കൈവെള്ളയില്‍ അമര്‍ത്തി നുള്ളി
ഞാനെന്‍റെ കുറവിനെ കുറിച്ച്
പിന്നെയും പിന്നെയും കെറുവിക്കും,
അപ്പോഴും പൊട്ടിച്ചിരിച്ചു   "ടീ ടീ ടീ "

ചിരിയെങ്ങാന്‍ നീണ്ടു പോയാല്‍
ചിരിയിടയില്‍ എടിയെന്നെങ്ങാന്‍
വിളിക്കാന്‍ മറന്നാല്‍
പിന്നെയും "ടീ മഴ "പെയ്യിക്കാന്‍ കൈവെള്ളയില്‍
നുള്ളി നുള്ളിയിങ്ങനെ ഞാന്‍ .............

എങ്കിലും  കഷ്ടം  ഒരു ഓമനപേരില്ലല്ലോ?
 

Thursday, February 9, 2012

കോലാവരി





""ചൂട് "


നിന്നെ പോലെ തന്നെ 
നിനക്കുള്ളതിനെല്ലാം 
പൊള്ളുന്ന ചൂട് .


കീറതുണി വലിച്ചുകെട്ടിയ 
ചുവരില്ലാത്ത വീടിന് ,
പെറ്റവയറെരിച്ചു തിന്ന 
തെക്കേ മുറ്റത്തെ കനലിന്,
അയലത്തെ ചേടത്തിയോടൊപ്പം 
വാത്സ്യായനശാസ്ത്രം 
അഭ്യസിക്കുന്ന അച്ഛന്,
മതിഭ്രം മൂത്ത്
മനസ്സൊട്ടിപോയ 
കൂടപിറപ്പിന്,


"അതേ ചൂട് "


നീ നീട്ടിയ 
മധുരം കുറഞ്ഞ,
പുകച്ചുവയുള്ള,
കട്ടന്‍ ചായയുടെ 
ചെകിടിച്ച ചൂട്


ഒരു സൂപ്പര്‍ ഡ്യൂ പ്പര്‍ 
പരമ്പരയ്ക്കുള്ള 
എല്ലാ സാധ്യതകളോടും കൂടി 
മനസ്സിനെ LCD യില്‍ 
നീയിങ്ങനെ കണ്ണ് നിറച്ചു 
നില്‍ക്കുമ്പോള്‍ തന്നെ 
സണ്‍ മ്യൂസിക്കില്‍ 
ധനുഷിന്റെ വക 
"കോലാവരി"


എനിക്കീയിടെയായി 
കണ്ണീര്‍ കഥകള്‍ ഇഷ്ടമേയല്ല 
Why this kolavari kolavari di??????


( ലക്കം nellu.net ല്‍ പ്രസിദ്ധീകരിച്ചത്)
നെല്ല്