Tuesday, September 28, 2010

"ചെക്ക്‌"



നബിയും രാമനും
ചതുരംഗം കളിക്കേ,
അത് വഴി പോയ
ക്രിസ്തു ആണ്
പറഞ്ഞത്,
അന്ത്യവിധിയെ കുറിച്ച്,

അത് കേട്ട് പുഞ്ചിരിച്ച
രാമന്റെ തോളില്‍ തട്ടി
നബി പറഞ്ഞു

"ചെക്ക്‌"

ഇനിയുമൊരു
വനവാസത്തിനു
കാലമായെന്നോര്‍ക്കെ,
മൂവരും ആര്‍ത്തു ചിരിച്ചു.

Saturday, September 25, 2010

പ്രണയം 2



ഞാനല്ലലോ
നിന്നെ
കഴുവേറ്റിയത്?

എന്നിട്ടും പ്രണയമേ....

ഉറക്കമില്ലാത്ത
രാത്രികളില്‍
നിന്റെ പ്രേതം
എന്തിനെന്റെ
ഓര്‍മയുടെ
പിന്‍കഴുത്തില്‍
പല്ലമര്‍ത്തുന്നു ?

പ്രണയം 1


നീ തന്ന മയില്‍പീലിയും,
പ്രണയകുറിപ്പുകളും
ഞാന്‍ തീയിട്ടെരിച്ചു,

നമ്മള്‍ കൈകോര്‍ത്ത
തീരം കണ്ണില്‍ കുത്താതെ
കണ്ണടക്കാനും പഠിച്ചു,

അവസാനമായി തന്ന
ചുംബനത്തിന്റെ
ഫോസില്‍ അടര്‍ത്തി
പൊട്ടിച്ചിരിക്കു
പണയവും വെച്ചു,

എന്നിട്ടും,
അടര്‍ന്നു പോകാതെ
ചുണ്ടില്‍ ഒട്ടി
പിടിച്ചിരിക്കുന്നു,
നിന്റെ ചിരിയുടെ
ഒരു തുണ്ട്................

Thursday, September 16, 2010

മുത്തശ്ശി


കൊന്തയും തെരുപ്പിടിച്ചു
ഉമ്മറപടിയില്‍ ഇരിപ്പുണ്ട്
നരച്ചുച്ചുങ്ങിയൊരു രൂപം,
നാവിലൂടെന്തോ അരിച്ചിറങ്ങും വിധം
പിറുപിറുത്തു,കണ്ണ്കൂട്ടി ചിമ്മി
തൊലി മാത്രമായി ഒരു കോലം ,

വായില്‍ അപ്പോഴും നിറഞ്ഞു
തുളുബുന്നതു പോലെ,
പണ്ടത്തെ കഥയിലെയാ രാജകുമാരി.
കേട്ട് കേട്ട് സ്വപ്നലോകത്തു
വെള്ളകുതിരമേല്‍ ഞാന്‍
മനംമറന്നു മേഞ്ഞതാണ്,

ഉള്ളിലപ്പോഴും തിരയടിക്കുന്നു-
ണ്ടാകും എന്നോ പകര്‍ന്നു
തന്ന വാല്സല്യകടല്‍,
ആ തീരത്തൂടെ കടല കൊറിച്ചു,
കളി പറഞ്ഞു നടന്നതാണെറെ
ദൂരം ഞാന്‍,

എന്നിട്ടും നീയീ കണ്ണില്‍ നോക്കി
ആരെന്നാരാഞ്ഞപ്പോള്‍
പൊന്നുമുത്തശ്ശി.....

മറവിയുടെ കടലെടുത്തു പോയ

നിന്റെ തീരത്തു വീണ്ടുമൊരുദയം
സ്വപ്നം കാണുകയായിരുന്നു ഞാന്‍.

Wednesday, September 15, 2010

"മൗനമോഹങ്ങള്‍"




നഗരത്തിരക്കില്‍ അലിഞ്ഞോ-
ഴുകുബോഴും കണ്‍കോണിലൊരു-
തരി കവിത എനിക്കായ്‌
ചിരിക്കണം,

പട്ടണപൊങ്ങച്ചങ്ങള്‍ കാതില്‍
പെരുമ്പറ കൊട്ടുബോഴും
കാതില്‍ ഇന്ന് കേട്ട ശീലുകള്‍
താളം തീര്‍ക്കണം,

തെരുവോര കാഴ്ചകളില്‍
കണ്ണുളുക്കി നിന്നാലും
ആ ശീലിന്‍ ഈണത്തിലെന്‍
ഹൃദയം നൃത്തമാടണം,

കണ്ണുകള്‍ കഥപറഞ്ഞുറ-
ങ്ങുബോഴും കനവില്‍
രണ്ടു വരികള്‍ എനിക്കായ്‌
കരഞ്ഞു കൊണ്ടുപിറക്കണം,

ബന്ധനങ്ങളുടെ വറചട്ടിയില്‍
എരിഞ്ഞു മൊരിയുബോഴും
ചിരിച്ചു കൊണ്ടെനിക്കു
കവിത ചൊല്ലണം,

കരയിപ്പിച്ച നിമിഷങ്ങളെ
കാലം തിരിച്ചു വെച്ചെനിക്ക്
ഒരു പൊട്ടിച്ചിരിയില്‍
മുക്കി താഴ്ത്തണം ,

ഇനിയും കരയിക്കാന്‍
കാതോര്‍ത്തിരിക്കും
കാലത്തേ കബളിപ്പിച്ചെനി-
ക്കൊരു പെരുംകള്ളിയാവണം,

ഒരു തരുവിന്‍ ചാരെ നിന്‍
പ്രണയചൂടില്‍ നിനവിലാഴു-
ബോഴും എനിക്കിപ്പെഴും
ഞാനായിതന്നെ തുടരണം,

നിനക്ക് ഞാനും എനിക്ക് നീയും
എന്നാകിലും മനസ്സെപ്പോഴും
ഏകാകിയായി തന്നെ പറക്കണം,

കാലമെത്ര നരച്ചുചുളുങ്ങിയാലും
ആ നക്ഷത്രകണ്‍കളിലെ കവിത
എനിക്കെന്നും പകര്‍ത്തി
എഴുതി കൊണ്ടേയിരിക്കണം...

Sunday, August 29, 2010

"പഴയ പുസ്തകം"


സ്ലേറ്റിനും പെന്‍സിലിനും ഒപ്പം
അച്ഛന്‍ നീട്ടിയ പുസ്തകത്തിന്‍റെ
പുതുമണത്തെ ആണ് ഞാന്‍
ആദ്യം സ്നേഹിച്ചത്,


പിന്നീട് വായനശാലയിലെ
ദ്രവിച്ച പുസ്തകകെട്ടുകളുടെ
മുഷിഞ്ഞ മണത്തെയും
പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി,

നിന്‍റെ ഹൃദയം ക്ഷേത്രമാണെന്നു
പറഞ്ഞ കൂട്ടുകാരി
നീട്ടിയ ഓട്ടോഗ്രാഫിന്‍റെ
മണത്തോട് സൌഹൃദത്തേക്കാള്‍,
ലഹരിയായിരുന്നു എനിക്ക്,


പിന്നീടൊരിക്കല്‍ അവന്‍
സമ്മാനിച്ച പുസ്തകത്തിലെ
ചോര മണത്ത വരികള്‍
കണ്ടപ്പോള്‍ എപ്പോഴോ ,
അവനെയും
പ്രണയിച്ചു തുടങ്ങി,

ഇന്നെന്‍റെ അലമാര
നിറയെ പുസ്തകങ്ങള്‍ ആണ്,
എം ടിയും,മുകുന്ദനും,
നന്ദിതയും,നെരുദയും
പല പല മണങ്ങളാല്‍
എന്നെ പുണരുബോള്‍,
പതിയെ ചിരിക്കാറുണ്ട്,
ഒരു കോണിലിരുന്ന്
അച്ഛന്റെ വിയര്‍പ്പ് മണവു-
മായ്‌ ആ "പഴയ പുസ്തകം"

Friday, August 27, 2010

കവിതയുടെ കൊളാഷ്


കനല്‍ പോല്‍ കത്തി-
യെരിഞ്ഞ നിനവും,
കരി പുരണ്ടു കറ-
പിടിച്ച കനവും,
കാലം കൈത്തിരി
തെളിച്ച പുഞ്ചിരിയും,
മുഖം മറച്ച മനസ്സില്‍
നിന്നുതിര്‍ന്ന ഗദ്ഗദവും,
കണ്ണില്‍ നിന്നടര്‍ന്ന
നനവിന്റെ തുള്ളികളും,
ചിരിപ്പൂക്കളാല്‍
ചിറകു വിടര്‍ത്തിയ
ചില നേരങ്ങളും,
മനസ്സില്‍ നിറം
കൊണ്ട ചിന്തകളും
മറുപുറത്തെ നിറം
കെട്ട ചിന്തിതങ്ങളും,
ഹൃത്തില്‍ ചുരന്ന
വാത്സല്യകണങ്ങളും,
കണ്ണില്‍ കത്തിയ
പ്രണയാഗ്നിയും,
പിന്നീട് മറവിയില്‍
മരവിച്ചു പോയ നമ്മുടെ
പ്രണയത്തിന്റെ പ്രേതവും.

ഇതെല്ലാം ചേര്‍ന്നതോ.....
നീയെനിക്ക് വരച്ചു തന്ന
കവിതയുടെ കൊളാഷ് ?