Tuesday, June 30, 2009

സ്വപ്നത്തില്‍

ഇന്നലെ സ്വപ്നത്തില്‍
ഞാനൊരു യാത്ര പോയീ,
പിച്ച വെച്ച
ഊടുവഴികളിലൂടെ.
ഓടികളിച്ച്,
വേര്‍ത്തോലിച്ചു,
ചളിയില്‍ പുതച്ച്,
പ്രിയതോഴിയുമൊത്തു,
ഓണപൂക്കള്‍ തേടീ,
ഓണത്തുബികളെ പിടിച്ചു,
ചിരിച്ചു,കളിച്ചു,പിണങ്ങി,
നന്മ മാത്രം മനസിലേന്തി,
അമ്മയുടെ ഓമനയായീ,
അച്ഛന്റെ സ്വപ്നമായീ,
മുത്തശി തന്‍ കുരുന്നായീ,
പിന്നിട്ട വഴിയിലൂടെ
ഒരു മടക്കയാത്ര..
സ്വപ്നത്തിന്‍ പാതിയില്‍
കൌമാരത്തിന്‍ നെഞ്ജിലേക്ക്...
കൊതിപ്പിച്ച പാട്ടിന്റെ
ശീലുകള്‍ തേടീ,
കണ്ണിലെ കനകങ്ങള്‍
ചുവപ്പിച്ചു,
ലജ്ജയില്‍ പൊതിഞ്ഞു,
സ്വപ്നങളെ
നെഞ്ചോടു ചേര്‍ത്ത്,
പരിഭവങ്ങളെ പരിണയിച്ച
തോഴന്റെ
ഹൃദയത്തിലേക്കൊരു
പ്രണയയാത്ര ..
കഞ്ചിമ്മി തുറന്നപ്പോള്‍
ഞാനിന്നെന്‍
യൌവനത്തിന്‍ വഴിത്താരയില്‍,
ഒരു സ്നേഹകടലിന്‍ തീരത്ത്,
അതില്‍ വിരിഞ്ഞ
കുഞ്ഞിത്തിരകളുടെ,
കുസൃതിയെ കൊണ്ജിച്ചു,
ചിരിച്ചു,കളിച്ചു,
പിണങ്ങി,കരഞ്ഞു,
പിണക്കങ്ങള്‍ക്ക്‌
മഴവില്ലിന്‍ നിറം തന്ന
തോഴിയെ മറന്ന്,
ഹൃദയത്തെ ത്രസിപ്പിച്ച
ഗായകന്റെ ഗാനം മറന്ന്‌,
പഴകഥയെല്ലാം
ഓര്‍മ തന്‍ ഭാണ്ട്ത്തിലാക്കി,
അവര്‍ക്കായ്‌ മാത്രം
ഇനിയീ യാത്ര..

കണ്ണീര്‍ക്കണം


വിരല്‍ത്തുമ്പിലെ
നനുത്ത ഒരു സ്പര്‍ശം,
കുസൃതി തന്‍

മുട്ടിന്‍ മുറിവിലെ

നേര്‍ത്ത ഉച്ച്വാസം,
മടിശീലയിലെ

കടലമിട്ടായിയുടെ മധുരം
കുഞ്ഞികൊലുസു

കിണിങ്ങിയപ്പോള്‍

കൂടെ തുള്ളിയ മാനസം,
അമ്മ തന്‍ ശാസനകളില്‍

ആശ്വാസം,
തേങ്ങുബോള്‍ കൂടെ

തേങ്ങിയ ഒരു ഹൃദയം,

മനസിന്‍ കോണില്‍

പൊടിഞ്ഞ കണ്ണീര്‍ക്കണം,
കലാലയമുററത്തേക്ക്

അഭിമാനമോടെ

ആനയിച്ച വിറച്ച ഒരു കൈ,
വര്‍ണശബളമായ

ഒരു മന്ജത്തില്‍

വിറങ്ങലിച്ച്ചു കിടന്ന

മെലിഞ്ഞ രൂപം,
എന്‍ കുരുന്നുകള്‍ക്ക്

വാല്സലിയത്തിന്‍

ഇത്തിരിമധുരം നല്‍കാതെ

മാഞ്ഞു പോയ ഓര്‍മ ,
പിതൃദിനത്തില്‍

അയവിറക്കാന്‍

സ്മൃതികളിനിക്കേറേ,

എങ്ങിലും അച്ഛാ......
കാരണമില്ലാതെ കരയുന്ന

ഭ്രാന്തന്‍ നിമിഷങളില്‍,
ചാരാന്‍ ഒരു നെഞ്ചില്ലാതെ
വലയുന്ന ഈ മകള്‍

തീര്‍ത്തും ഒരനാഥ.

എന്‍റെ കവിത


വേദനിക്കും മനസ്സിന്‍
മൌനസംഗീതമെന്റെ കവിത.
എന്‍ സ്മിതത്തിലൂറൂം നിന്‍
സ്നേഹച്ചുംബനമെന്റെ കവിത.
മായാസ്വപ്നത്തിന്‍ മന്ജലില്‍
മയങ്ങും മന്ജിമയെന്റെ കവിത.
നിന്‍ പ്രാണനില്‍ പൂത്ത
പനിനീര്‍പൂവെന്റെ കവിത.
പൂക്കുമത്, പൊഴിയുമത്,
പുഞ്ചിരി തന്‍
പൂന്ഞിരകണിഞ്ഞു
പാറി പറക്കുമത്,
പൊട്ടിച്ചിരി തന്‍ ഫണം
വിടര്‍ത്തി ശീല്ക്കരിക്കുമത്,
അഴലിന്‍ ചില്ലയില്‍
അടരാന്‍ വെമ്പുമൊരു
കണ്ണീര്‍ പൂവാകുമത്,
നിന്‍ ചൊടിയിലൊരു
ചെറുചിരി വിടര്‍ത്തുമത്,
പിന്നയോ....
കണ്കോണിലൊരു
കണ്ണീര്‍തുള്ളിയാവുമത്,
ചിലരില്‍ രാഗമാവുമത് ,
ചിലരില്‍ ശ്വാസമാവുമത് ,
ചിലരില്‍ പരിഹാസപാത്രമാവുമത്...
എന്നിലോ,
പ്രണയത്തിന്‍ മാസ്മരികതയില്‍
മയക്കിയ മായജാലകനെന്റെ കവിത .
സുഖമെഴും നോവുണര്‍ത്തും
ജീവശ്വാസമെന്റെ കവിത.

Friday, June 5, 2009

ഒരു മറവിയുടെ ഓര്‍മയ്ക്ക്


മതിലനപ്പുറം കേട്ട നിന്‍ പാട്ടിന്റെ
വരികള്‍ കേട്ട് ചിരിച്ചതും,
മിഴികളാല്‍ കവിത രചിച്ചതും,
കളിപറഞ്ഞപ്പോള്‍,
കരളില്‍ കനകാംബരം വിരിഞ്ഞതും,
പരിയുമാ നേരം
കരച്ചിലിന്‍ തോണിയില്‍
കടവ് കാണാതെ നാം വലഞ്ഞതുമെല്ലാം
"മറക്കൂ"
എനെന്റെ ചൊല്ലിനു
"മരിക്കയാനതില്‍ ഭേദം" - നിന്‍ മറുപടി.
മറുപടി മാത്രം ബാക്കിയാക്കി
നീ പിരിഞു പോയ നാളും പോലും
മരിക്കാതെ തന്നെ നീ മറന്നുവെന്നറികിലും
മറക്കാനായില്ലെനിക്കിനിയും എന്നറിക നീ..

ഏകാന്തത


ഏതോ ദുസ്വപ്നതിന്റെ
വേരുകള്‍ തേടിയെത്തിയ തുരുത്തില്‍ .
തിരിഞ്ഞോടാന്‍ കെല്‍പ്പില്ലാതെ
തളര്‍ന്നു വീണപ്പോള്‍...
ഒരു തലോടലായ്‌

"ഏകാന്തത "

പ്രഭാതത്തില്‍ ജാലകവാതിലില്‍
പാട്ടുപാടി വിളിച്ചതും
മധ്യനതിന്റെ ചില്ലുവെയിലില്‍
കണ്ണില്‍ തറച്ചതും
സന്ധ്യയുടെ ശോണിമയില്‍
കരിനിഴലായ് കൂടെ നടന്നതും
പാതിരാവില്‍ കഥ പറഞ്ഞുറക്കുന്നതും

"ഏകാന്തത"

പരിഭവങ്ങള്‍ പെയ്ത് ഒഴുക്കുമ്പോള്‍.....
ഓര്‍ക്കുക..........

കേട്ട് മടുത്തിട്ടല്ല ഞാനീ ചെവി അറുത്തത്..
കണ്ടു മടുത്തിട്ടല്ല ഞാനീ കണ്ണ് ചുഴ്നെടുത്തത്..
ഹൃദയം പറഞ്ഞിട്ടല്ല ഞാനീ
ഏകാന്തതയെ പ്രണയിച്ചതും
പിന്നേ സ്വയം വരിച്ചതും

Friday, May 15, 2009

ഉടലുകള്‍





തുങ്ങിയാടുന്ന ഒരുടല്‍,
പാളത്തില്‍ ഉരുളുന്ന
ഒരു ശിരസ്,
തീവണ്ടി ചക്രം
കൊത്തി നുറുക്കിയ
ഒരു ദേഹം,
ഒരു കക്ഷണം മുര്‍ച്ചയില്‍
മുറിഞ്ഞു തൂങ്ങുന്ന
ഞരമ്പിന്റെ ഒരു കണ്ണി..
വികല ചിന്തയുടെ
ഭീകര കാഴ്ചകള്‍..
ജയിക്കുന്നതിവിടെ പ്രണയവും,
കടകെണിയും, സ്ത്രീധന മോഹങ്ങളും,
ശിഥിലബന്ധങളും ....
തോല്‍ക്കുന്നതോ ?
കുറെ മനുഷ്യജന്മങളുടെ
തീരാവിങ്ങലും
പേരിതിനു "ആത്മഹത്യ"
നിറംകെട്ട മനസ്സ്
നിര്‍മ്മിച്ച
ചോര പുരണ്ട
നാടകം കണ്ടു
തരിച്ചു നില്‍ക്കുന്ന വിധി.
കാഴ്ചക്കാര്‍ നിസഹായര്‍ ...
പറയാം മേനിക്കു
"
ആത്മഹത്യ പാപം"
നാവെടുക്കും മുന്‍പേ..
പൊട്ടകിണറ്റിലൊരു അനാഥപ്രേതം....

Monday, May 11, 2009

കടപ്പാട്

കടപ്പാട്.........

വളരാനിടം തന്ന
ഗര്‍ഭപാത്രത്തിനോട്

അമിഞ്ഞ പാലിന്‍
ചെറുചൂടു പകര്‍ന്ന
അമ്മയോട്

ഭാരം വലിച്ചു
തളര്‍ന്ന അച്ഛന്റെ
വിയര്‍പ്പുതുള്ളിയോട്

സൌഹൃധത്തിന്‍ മുഖപടം
അണിഞ്ഞു കോലം തുള്ളിയ
പ്രണയത്തോട്

ഒരു നുള്ള് കുംകുമം
നെറ്റിയില്‍ പടര്‍ന്നപ്പോള്‍
താലി ചരടിനോട്

മാതൃത്വത്തിന്‍ ആനന്ദം
അറിയിച്ച ഒരു തുള്ളി
ബീജത്തോട്‌

അമ്മെ എന്നാദ്യം
കൊഞ്ഞിയ
കുഞ്ഞിളം ചുണ്ടിനോട്

അവസാന നാളില്‍
ചുണ്ടിലിററിക്കും
ഗംഗജലത്തോട്‌

തെക്കേ മുറ്റത്തെ
മാവിനോടോ
അത് എരിക്കുന്ന
ഒരു തുള്ളിയഗ്നിയോടോ
ഇതിലാരോടാണ്
അവസാനകടപ്പാട്