Tuesday, November 25, 2014

തോന്ന്യാസക്കാരി

നമ്മുടെ വീട്ടിലെ 
കാപ്പികോപ്പകളില്‍
എന്നും ചായ നിറയുന്നത്,

ദോശ തവയൊരിക്കല്‍ 
പോലും തീപ്പെടാത്തത്,

ചുരുദാരില്‍ നിന്ന്
ഞാന്‍ ആറു മീറ്റര്‍
നീളത്തിലേക്ക് ഒതുങ്ങിയത്, 

എന്റെ മുടിയറ്റം ഒരിക്കലും
കത്രികചിലക്കം കേള്‍ക്കാത്തത്,

ചാനലുകള്‍ എന്നും
നിനക്ക്കേള്‍ക്കാന്‍
മാത്രം ശബ്ദിക്കുന്നത്‌, 

നിനക്കുറക്കം വരുമ്പോള്‍ 
മാത്രം കിടപ്പുമുറിയില്‍
വിളക്കുകള്‍ അണയുന്നത്,
എന്റെ വായന
പാതിവഴിയില്‍ 
പെരുവഴി കാണുന്നത്,

അങ്ങനെ
അടുക്കള മുതല്‍ അലമാര വരെ 
ഒരാളുടെ ഇഷ്ടത്തില്‍
നടന്നും ഇരുന്നും 
നമ്മുടെ വീടിനു മടുത്തു തുടങ്ങി, 

അത് കൊണ്ടാണ് ,
ഉച്ചയുറക്കത്തില്‍
എന്‍റെ പെരുവിരലിലൂടെ
അടിവയറിലേയ്ക്ക്,
പിടപ്പായി, 
ഹൃദയം 
നിലിപ്പിച്ചു, 
പിന്‍കഴുത്ത്
 നീറ്റിച്ചു,
വീടൊരു സ്വപ്നത്തെ കടത്തി വിട്ടത്, 
എന്റെ ഇഷ്ടത്തിന്..

Saturday, November 15, 2014

കൊച്ചുത്രേസ്യയും,കൊച്ചുത്രേസ്യയും,കൊച്ചുത്രേസ്യയും


തെറുത്തുടുത്ത ഒറ്റമുണ്ടും
പളുപളുത്ത ചട്ടയുമിട്ടു,
ചിങ്ങപ്പഴത്തിന്റെ,
തോലും ചെരകി
കട്ടിലിന്റെ ഓരോരത്തിരുന്നു
"കൊച്ചുത്രേസ്യ" കഥപറയും,
പറയുന്നതെല്ലാം
കൊച്ചുത്രേസ്യ പുണ്യാളത്തിയുടെ
കഥകളാണ്.

അടക്കത്തിലും ഒതുക്കത്തിലും വളര്‍ന്ന,
റോസാപ്പൂക്കളെ സ്നേഹിച്ച,
കന്യാസ്ത്രീയാകാന്‍ മോഹിച്ച കുട്ടിയുടെ കഥ..

പറയുന്തോറും,
ഇനിയും ഇനിയുമെന്നു,
ഞാന്‍ ബഹളക്കാരി ആകും ,
നമ്മുക്ക് രണ്ടാള്‍ക്കും പുണ്യാളത്തീടെ
പേരാണെന്ന് അപ്പോഴൊക്കെ
ത്രേസ്യയെന്നെ ഓര്‍മ്മിപ്പിയ്ക്കും, 
സന്തോഷത്തില്‍,
ത്രേസ്യയുടെ കൈയ്യും പിടിച്ചു,
ഞാനീ ലോകം മുഴുവന്‍
ഒറ്റയടിയ്ക്ക് ഓടി തീര്‍ക്കും. 

അങ്ങനെ,
എന്നുമെന്നും,
പീറ്റേന്നും തെറ്റെന്നും
"കൊച്ചു ത്രേസ്യ"
പുണ്യാളത്തിയുടെ കഥ പറയും, 

ദിവസങ്ങളും,
മാസങ്ങളും,
വര്‍ഷങ്ങളും,
കൊച്ചുത്രേസ്യ
കട്ടിലിന്‍റെ ഓരത്തിരുന്നു
അങ്ങനെ ഒരേ കഥകള്‍
പറഞ്ഞു കൊണ്ടിരുന്നു.

അവിടുന്ന് ,
ഞാന്‍ സ്കൂളിലേയ്ക്ക് പോയി
"കൊച്ചുത്രേസ്യ കഥ പറഞ്ഞു കൊണ്ടിരുന്നു" 

കോളെജിലേയ്ക്കെത്തി
"കൊച്ചുത്രേസ്യ കഥ പറഞ്ഞു കൊണ്ടിരുന്നു" 

കെട്ടും കഴിഞ്ഞു കൊച്ചുങ്ങളുമായി
"കൊച്ചു ത്രേസ്യ കഥ പറഞ്ഞു കൊണ്ടിരുന്നു" 

നടക്കുമ്പോഴും, 
ഇരിക്കുമ്പോഴും,
കിടക്കുമ്പോഴും,
കൊച്ചുത്രേസ്യ എന്റെ അരികിലിരുന്നു
ചെവി കഴപ്പിച്ചു കഥ പറഞ്ഞു.

''കൊച്ചു ത്രേസ്യേ'' നിര്‍ത്തിക്കോ
ഞാനിപ്പോ ദാ വലിയ പെണ്ണായേ"
ഇനിയും ഇനിയുമെന്നു
"ത്രേസ്യ"യപ്പോള്‍ ബഹളക്കാരി ആകും ,
നമ്മുക്ക് രണ്ടാള്‍ക്കും പുണ്യാളത്തീടെ
പേരാണെന്ന് അപ്പോഴൊക്കെ
ഞാന്‍ ത്രേസ്യെയെ ഓര്‍മ്മിപ്പിയ്ക്കും, 
സന്തോഷത്തില്‍,
എന്റെ കൈയ്യും പിടിച്ചു
ത്രേസ്യയപ്പോള്‍,
ഈ ലോകം മുഴുവന്‍
ഒറ്റയടിയ്ക്ക് ഓടി തീര്‍ക്കും.

കൊച്ചുത്രേസ്യയും
കൊച്ചുത്രേസ്യയും
കൊച്ചുത്രേസ്യയുമപ്പോള്‍
 ശിരോവസ്ത്രമണിഞ്ഞ 
മൂന്നു റോസാപൂവുകളാകും

Tuesday, October 28, 2014

“ഏതു ദേശവും എനിക്കു ജന്മദേശമാണ്‌"


“ഏതു ദേശവും
എനിക്കു ജന്മദേശമാണ്‌,
ഒരെഴുത്തുമേശയും
ഒരു ജനാലയും
ആ ജനാലയ്ക്കൽ
ഒരു മരവുമുണ്ടെങ്കിൽ”

"മരീന സ്വെറ്റായേവ" * യുടെ 
വരികളില്‍
നോക്കി,
നോക്കി,
ഞാനെന്റെ
മേശയരികില്‍
പോയിരിക്കുന്നു,

മരമെന്ന് സങ്കല്‍പ്പിച്ചു
ജനാലയിലൂടെ
വേറെന്തോ 
നോക്കിയിരിക്കുന്നു ,

വീണ്ടും മരീനയുടെ
വരികളിലേക്ക്
നോക്കി 
നോക്കി
കണ്ണീരിറ്റിക്കുന്നു,

അപ്പോളരികിലൂടെ ഒഴുകി വരുന്നു കടല്‍ !

കടലിലേക്ക് പെയ്യുന്നു മഴ !

മഴമുകളില്‍ നീല ഫ്രോക്കിട്ട ആകാശം!

ആര്‍ത്തിയോടെ ഞാന്‍
കടലും
മഴയും
ആകാശവും 
മറീനയുടെ വരികളില്‍
പൊതിഞ്ഞു കെട്ടുന്നു 

എന്റെ ദേശം 
നിന്‍റെ ദേശമെന്ന്
കടലാസിലേക്ക് ചൊരിയുന്നു
രണ്ടു വെള്ളാരം കണ്ണുകള്‍ 
കൂടെ കൂടുന്നു 

അപ്പോള്‍ അരികിലോടിവരുന്നു 
നിന്റെ വരികള്‍ 
നിന്റെ വരികള്‍ 


എ(നി)ന്‍റെ മേശയേ
എ(നി)ന്‍റെ ജാനാലവലകളെ 
എ(നി)ന്‍റെ മരമേ 
എ(നി)ന്‍റെ  കടലാസേ
എ(നി)ന്‍റെ വെള്ളാരം കണ്ണുകളെ....

നീ എഴുതുന്നു 
നീ എഴുതുന്നു 


*Russian poet

Thursday, October 16, 2014

കയ്പ്പ്

നിന്‍റെ മനസമ്മതത്തിന്
വിളമ്പിയ
നാരങ്ങാഅച്ചാറിനു
തീരെ കയ്യ്പ്പായിരുന്നു, 

ഒരു അച്ചാറ് പോലും
മര്യാദയ്ക്ക്
പറഞ്ഞുണ്ടാക്കിക്കാന്‍ 
അറിയാത്തവന്‍
എങ്ങനെ
കല്യാണം കഴിക്കുമെന്നോര്‍ത്തു
അന്ന് ഞാന്‍ ഉറങ്ങിയില്ല, 

പിന്നീടുള്ള 
ഓരോ ദിവസങ്ങളിലും
നിന്‍റെ കുട്ടിത്തം,
ഉത്തരവാദിത്തമില്ലായ്മ,
മറവി ,
മടി,
കുന്തം,
കുടചക്രം അങ്ങനെ 
തെറ്റുകളുടെ
പൊട്ടും പൊടിയും
ചെകഞ്ഞിട്ട് ഞാന്‍  ഉറക്കം കളഞ്ഞു,

കരയുന്ന കുഞ്ഞിന്റെ
വായിലേക്ക്
മുല തിരുകി വെച്ചു,
തിരിഞ്ഞു കിടന്നുറങ്ങുന്നവനെ,
നോക്കി വീര്‍പ്പിട്ടു 
രാത്രികള്‍ ഞാന്‍ പകലാക്കി,  

ആ സമയമെല്ലാം നീയവളെ വിളിച്ച് 
പുന്നാരം പറഞ്ഞു, 
എന്നെ വിളിച്ചിരുന്ന ചെല്ലപേരുകളെല്ലാം
ആ മൂശേട്ട കട്ടോണ്ട് പോയി,
പകല്‍ മുഴുവന്‍ 
ഞാന്‍ തരിവറ്റിറങ്ങാതെ
വറ്റി വരണ്ടപ്പോള്‍ 
നീയും അവളും 
നക്ഷത്രംകൊറിച്ച് നടന്നു, 

അതൊക്കെ പോട്ടെ 

നിന്റെ മനസമ്മതത്തിന്റെ അച്ചാര്‍
 എങ്കിലും,
"എന്റെ ചെക്കാ" 
ഇത്ര കയ്ച്ച് പോയല്ലോ?

Wednesday, September 24, 2014

വിശുദ്ധം

ക്രിസ്മസ് മാത്രം
പൂക്കുന്ന രാജ്യത്തെ
പറ്റി കേട്ടിട്ടുണ്ടോ?
എല്ലാ പുരുഷന്മാരും
സാന്താക്ലോസുകളാകുമവിടെ,
സ്ത്രീകള്‍ അവര്‍ക്കുള്ള സമ്മാനങ്ങളും,
അവിടെ സൈപ്രെസ്സ് മരങ്ങളുടെ ,
കീഴെ പൊഴിഞ്ഞു കിടക്കുന്ന 
നക്ഷത്രങ്ങള്‍ക്കു മീതെ 
നമ്മുക്ക് ഇണ ചേരണം,
അന്നേയ്ക്ക്,
ഒന്‍പതാം മാസം 
ഒന്‍പതാം ദിവസം
നീയെന്നെ 
കഴുതപ്പുറത്തേറ്റണം, 
ഏതെങ്കിലും
പുല്‍കൂടില്‍ 
എനിക്കു പ്രസവിക്കണം, 
നമ്മുക്കുണ്ടാകുന്ന
മകനെ നീ
"ഇമ്മാനുവേല്‍" 
എന്നു പേര് വിളിക്കണം,
ഇനി മുതല്‍
അതിനര്‍ത്ഥം എല്ലാ 
നിഘണ്ടുവിലും 
"വിശുദ്ധമായ പ്രണയത്തിന്റെ പുത്രന്‍'' 
എന്നാവട്ടെ

Friday, July 11, 2014

എന്തൊരു നീ?

''എന്റെ  വീട്ടില്‍ നിന്നെ തട്ടി നടക്കാന്‍ വയ്യ ''

ഞാന്‍ എവിടെയിരുന്നാലും 
നിന്നാലും 
കിടന്നാലും 
എഴുതിയാലും 
കേറി വരും നീ.

തൂത്തെടുത്ത് കളഞ്ഞാലും 
മുറ്റത്തും,
മരത്തിലും,
മതിലിലും
നീ.

നിന്നെ തട്ടി വീണെത്ര
പൊട്ടി ഞാന്‍, 

നിന്നെ മുട്ടി മറിഞ്ഞെത്ര
മുറിഞ്ഞു ഞാന്‍ ,

എത്ര പൊട്ടിയാലും, 
മുറിഞ്ഞാലും,
നീന്നെ വിരിച്ചെ 
എനിക്കു നടക്കാനാകൂ 
എന്നറിയാവുന്ന പോലെ 

"എന്റെ  വീട്ടില്‍ നിന്നെ തട്ടി നടക്കാന്‍ വയ്യ "

 നീ എന്തൊരു നീയാണ്?

Sunday, July 6, 2014

സൈക്കിള്‍

അപ്പനൊരു സൈക്കിള്‍ ഉണ്ടായിരുന്നു 
എന്നും എണ്ണയിട്ടു മയക്കി,
തൂത്തു തുടച്ചു,
മിനുമിനാന്നു 
മിനുക്കി വെച്ചിരുന്നു, 

എന്നുമപ്പന്‍ സൈക്കിളും ചവിട്ടി
പണിക്കു പോകുമ്പോള്‍,
സൈക്കിള്‍ ചിറകുള്ള-
ഒരു കുതിരയാണെന്ന്, 
അപ്പനൊരു പുണ്യാളനാണെന്ന് ,
ഞങ്ങളൊക്കെ രാജാക്കന്മാരാണെന്ന് ,
വെറുതെ
വെറുതെ 
കുളിര് കൊണ്ടിരുന്നു.

എന്നും ,
പരിപ്പ് കറി മണവും,
ഉപ്പുമാങ്ങ കനപ്പും,
കുത്തരി ചോറിന്റെ ആവിപ്പും
ഉയര്‍ന്നിരുന്ന കുരിശുവരനേരങ്ങള്‍
കഴിഞ്ഞു കിട്ടാന്‍ ഞങ്ങള്‍ക്കൊരു
കാത്തിരിപ്പുണ്ട്,

ആ നേരങ്ങളിലാണ്,
കള്ളനെ ഓടിച്ചതും ,
അഞ്ചു കണ്ണനെ
രണ്ടു കണ്ണുരുട്ടി പേടിപ്പിച്ചതും ,
കാല് നിലത്തുറയാക്കാത്ത
യക്ഷിയെ കണ്ടപ്പോള്‍
ചക്രം നിലത്തു തൊടാതെ പറന്നതുമായ
സൈക്കിള്‍ കഥകളും,
അപ്പനും, ഞങ്ങളും കൂടെ
ഉരുണ്ടു പിരളുക.

പിന്നെയൊരു  ദിവസം 
സൈക്കിള്‍ ആണോ പെണ്ണോ 
എന്നു സംശയപ്പെട്ടിരുന്ന
ഒരു നേരത്താണ്
അതിന്റെ വല്യസീറ്റ്
ഒരു ഉണ്ണി സീറ്റിനെ പെറ്റിട്ടത്,

തീര്‍ന്നൂ....

അതോടെ സൈക്കിള്‍ 
വളര്‍ന്ന്
വളര്‍ന്ന് 
വളര്‍ന്ന് 
മാനം മുട്ടുന്ന
രാക്ഷസസൈക്കിള്‍ ആയി,

ഉണ്ണി സീറ്റില്‍ ആദ്യമിരിക്കാന്‍ 
ഞങ്ങള്‍ തമ്മില്‍ പിച്ചും മാന്തുമായി,

പിച്ചിനും മാന്തിനുമിടെ
ഞങ്ങളും
വളര്‍ന്ന് 
വളര്‍ന്ന്
വളര്‍ന്ന് 
മാനം മുട്ടുന്ന ഞങ്ങളായി,

അപ്പനിതിനിടെ
പിണങ്ങി ഒരു പോക്ക് പോയി,
പരിപ്പ് കറി മണം ഇല്ലാതായി,
ഉപ്പുമാങ്ങ ഭരണി പൊട്ടീ പോയി,
സൈക്കിള്‍ തുരുമ്പിച്ച് മൂലയ്ക്ക് ഇരുപ്പുമായി, 

എന്നാലും ഞങ്ങളിപ്പോഴും
കുരിശു വരനേരങ്ങളും
കാത്തു സൈക്കിള്‍ കഥകള്‍ക്ക്  
കാതും കൂര്‍പ്പിച്ചിരിപ്പാണ്,

അപ്പോഴൊക്കെ ആകാശത്തൂന്നു
സൈക്കിള്‍ മണി കേള്‍ക്കാറുണ്ട്,

ഞങ്ങളെ  ഉണ്ണി സീറ്റില്‍ 
ഇരുത്തി കൊണ്ട് പോകാന്‍ 
ചിറകുള്ള കുതിരപ്പുറത്ത്  
ഒരു കൊട്ടകഥകളുമായി  
പുണ്യാളന്‍ വരുന്നതാണ്,

ഉറക്കത്തിലെന്നെ  പിച്ചല്ലേ ചെക്കാ ....
നമ്മടപ്പന്‍ സത്യമായും ഒരു പുണ്യാളനാണ് ..