Wednesday, February 5, 2014

മരിച്ചവരെ കാണുമ്പോള്‍



വില കുറഞ്ഞ അത്തറുമണംനീട്ടി
ശ്വസിച്ചു മരണം മഹാസത്യം
ആദ്യമൊന്നു നെടുവീര്‍പ്പിടും ,

ശേഷം,

അലമുറയിടുന്നവരെ
നോക്കിഞെക്കി പിഴിഞ്ഞൊരു
തുള്ളികണ്ണില്‍ എടുത്തു വയ്ക്കും,

കരയാത്തവരെ നോക്കി
“ഹമ്പടെ നീയെ”എന്നൊരു
പരമപുച്ചംചുണ്ടില്‍ വരുത്തും,

അടുത്ത നിമിഷത്തില്‍ വിറച്ചു
പാടിയമൊബൈല്‍ ഞെട്ടി തരിച്ചു
നിശബ്ധതയിലേക്കാഴ്ത്തും,
അതില്‍ തെളിഞ്ഞ നമ്പറിനു
പറയാനുള്ളതോര്‍ത്തു
ഞെളിപിരി കൊള്ളും,

നിന്നു മടുത്താല്‍
ഇന്നലെ കണ്ട സിനിമയിലെ
കഥ വെറുതെ അയവിറക്കും,
അതിലെ നായകന്റെ 
സിക്സ് പാക്കുകളില്‍
തടവി കൊണ്ടിരിക്കും,
അരികില്‍ നില്‍ക്കുന്ന കുടവയറു
നോക്കി ഒക്കാനപ്പെടും,

ചെന്നിട്ടു ചെയ്യേണ്ട
ജോലികളുടെകണക്കു
കൂട്ടി കുറച്ചു
ഹരിച്ചു ഗുണിയ്ക്കും,

അകലെ നില്‍ക്കുന്നവളുടെ
സാരിയുടെ വിലകുറവോര്‍ത്തു
പരിതപിക്കും,
വിലപിടിപ്പു മരണത്തിനു
ചേരില്ലെന്ന് മനസ്സിലവളെ
ആശ്വസിപ്പിക്കും,

ചുറ്റും കളിയ്ക്കുന്ന
കുട്ടികളെ നോക്കി
അവരെക്കാള്‍ കുട്ടിയാകും,
ചിലപ്പോള്‍
തലതെറിച്ച കുട്ടികള്‍ 
എന്ന് നീട്ടി പ്രാകും,

അടുത്തമാസം വാങ്ങേണ്ട
പലച്ചരക്കിന്റെലിസ്റ്റ്
വരെ നിന്ന നില്‍പ്പില്‍
ഉണ്ടാക്കികളയും,

ഏറ്റവും ഒടുവില്‍
മരിച്ചയാളെയും ചുമന്നു
ശവവണ്ടി നീങ്ങുമ്പോള്‍
ഞാനൊരിക്കലും
മരിക്കില്ലെന്നപ്പോലെ
ജീവിതത്തിലേയ്ക്ക് ഇറങ്ങി നടക്കും…


Monday, January 27, 2014

ശത്രു



നീയൊരു ഉറുമ്പാണ്‌
വിരല്‍ത്തുമ്പിലെ ഒറ്റ കടിയില്‍ എന്നെ ഞെട്ടിക്കുന്ന ഒന്ന്,
നീയൊരു പരുന്തിനെപ്പോല്‍
എന്‍റെ അടക്കിപ്പിടിക്കലുകളെ റാഞ്ചാന്‍ തക്കം പാര്‍ക്കുന്നു,
ചിലപ്പോഴൊക്കെ നീ സിംഹമാകും,
എന്നെയാകെ പിച്ചിച്ചീന്തി ഇരയാക്കുന്ന ഒന്ന്,
വാക്കുകള്‍ കൊണ്ടെന്നെ വെട്ടി വീഴ്ത്തുന്ന എന്‍റെ എതിരാളി,
പരിചകള്‍ കൊണ്ടെന്റെ കുത്തുന്ന നോട്ടങ്ങള്‍ തടുക്കുന്ന എന്‍റെ ശത്രു,
ദൈവം സൃഷ്ടിച്ച സകല മൃഗങ്ങളും നിന്നില്‍ നിന്നുയര്‍ക്കുന്ന പോല്‍
ഞാന്‍ നിന്നെ വെറുപ്പില്‍ നോക്കുന്ന ചില നേരങ്ങള്‍..

എങ്കിലും...

ഒരൊറ്റ ഉമ്മയില്‍ എങ്ങനെയാണ്
നീയെന്റെ ചുണ്ടുകളില്‍ നിന്ന് ഇത്രയധികം കൊക്കൂണുകളെ ഉണ്ടാക്കുന്നത്?
അത് ചിറകു വിരിച്ചു പറന്നു പൊങ്ങുമ്പോള്‍
എന്‍റെ ശത്രു...
എന്‍റെ പോരാളീ...
നിന്നെ ഞാനെന്റെ പൂമ്പാറ്റച്ചിറകുകള്‍ കൊണ്ട് വെട്ടി വീഴ്ത്തിയല്ലോ!!!



Thursday, January 23, 2014

സ്വര്‍ഗ്ഗാരോഹണം



വേണമെങ്കില്‍
വാത്സല്യചൂരെന്നൊക്കെ
പരുവപ്പെടുത്താം,

പക്ഷെ കാര്യം കാര്യമായി '
പറയാനാണ് എനിക്കിഷ്ടം,

അവരുടെ മരണത്തിന്
കുരുമുളകിട്ട
താറാവ് കറിയുടെ
ചൂരായിരുന്നു,

"നിങ്ങൾ ശരി വെയ്ക്കണമെന്ന്
എനിക്ക് വാശിയൊന്നും ഇല്ല"

ശവപ്പെട്ടിയിൽ
നിന്നെന്റെ മൂക്കിലേക്ക്
കുരുമുളകിന്റെ കുത്തൽ
ആഴന്നിറങ്ങിയതാണ്,

ക്രിസ്തുമസിനും
പെരുന്നാളിനും
ചുടുചോറിൽ അവര്‍
കുഴച്ചു തന്ന
തന്ന അതെ എരിവ് ,

അവരുടെ പെരയ്ക്ക്
ചുറ്റും കാഷ്ടിച്ചിട്ട
താറാക്കുഞ്ഞുങ്ങൾ
പെട്ടിയ്ക്കരികില്‍ കുത്തിയിരുന്ന്
നെഞ്ചത്തടിച്ചത് ഞാന്‍ കണ്ടതാണ്,

ചിലത് തൂവലുകൾ പൊഴിച്ചിട്ട്
ചെളിക്കുണ്ടിൽ ചാടി
തലതല്ലി കക്കിയതും,

എന്റെ കണ്മുന്നിൽ
വച്ച് തന്നെയാണ്
കുരുമുളകിന്റെ നീറ്റൽ അപ്പാടെ
കണ്ണിൽ കുടഞ്ഞിട്ട്
താറാചിറകിലേറി
അവർ സ്വർഗത്തിലേക്ക് പോയത്...

നിങ്ങൾ ശരി വയ്ക്കണമെന്ന്
എനിക്ക് വാശിയൊന്നും ഇല്ല . 




ഹരിതകത്തിൽ വന്നത്




Tuesday, January 14, 2014

എന്‍റെ സ്ക്കൂട്ടറോട്ടങ്ങള്‍



സ്റ്റാര്‍ട്ടിംഗ് ബട്ടണില്‍ വിരലമര്‍ത്തിയാല്‍
ഞാന്‍ പോലുമറിയാതെ
നീയെന്റെ പിറകില്‍ചാടി കയറും ,

കണ്ണുരുട്ടലുകളിലേക്ക് ഉമ്മകള്‍ പറത്തി വിട്ടു
ഭൂമിയില്‍ നിന്ന് ആകാശത്തിലേക്ക്
അപ്പോളൊരു ഒറ്റവരി പാത തുറന്നു വരും,

പോകും വഴി എന്നത്തേയും പോലെ
പാലും വാങ്ങി വരുന്ന മേഘങ്ങളോട്
നമ്മള്‍ കുശലം ചോദിക്കും,

മറഞ്ഞു നിന്ന് പത്രം വായിക്കുന്ന
നക്ഷത്രങ്ങളുടെ ചിമ്മലാട്ടം
ചൂണ്ടി കാണിച്ചു
നീയെന്നോട്‌ ഒന്ന് കൂടി ചേര്‍ന്നിരിക്കും,

ആകാശപക്ഷികളുടെ കുമ്പകുലുക്കിയുള്ള
രാവിലെയോട്ടങ്ങള്‍ കണ്ടു
നമ്മള്‍ പൊട്ടിച്ചിരിക്കും,

അറിയാതെ ഉണരുന്ന ഇണ്ടികേറ്ററിന്ടെ
മൂളക്കത്തില്‍ ചിലതെല്ലാം കേറി വരുമെങ്കിലും
ഒരൊറ്റ ഹോണില്‍ നമ്മള്‍ രണ്ടാളും ചേര്‍ന്നതിനെ
ചവിട്ടി താഴ്ത്തും,

ബ്രേക്കുകള്‍ മാലാഖമാരാകുന്ന
ഗട്ടറുകളില്‍ നിന്റെ ഹൃദയം എന്‍റെ ഹൃദയത്തെ
ഉമ്മ വെച്ചു കൊണ്ടേയിരിക്കും

ഉമ്മ വെച്ചു
ഉമ്മ വെച്ചു
ആകാശത്തു നിന്നും ഭൂമിയിലേക്ക് എത്തുമ്പോള്‍
ഇടയ്ക്കെവിടെയോ ഞാനറിയാതെ
നീ ഇറങ്ങി പോയിരിക്കും,

അങ്ങനെ ഓരോ ദിവസങ്ങളുടെയും അവസാനങ്ങളില്‍
പിന്നെയും
പിന്നെയും
ഞാന്‍ ഒറ്റയ്ക്കാകും .




ഹരിതകത്തിൽ വന്നത്

Thursday, December 19, 2013

ഇന്നലെയും ഇന്നും

ഇന്നലെ,
നീയെനിക്ക് ഒരു പൊതി കപ്പലണ്ടി കൊണ്ടുവന്നു,
അതും കൊറിച്ച് ഞാന്‍ നിനക്കുള്ള അത്താഴമുണ്ടാക്കി,
നിന്റെ ഒച്ചപ്പാടുകള്‍ക്ക് തറുതലപറഞ്ഞു,
കര്‍ണ്ണശല്യമെന്ന് നീ കേള്‍ക്കെ പിറുപിറുത്തു,
ചീറ്റ പുലികളായി ആഴത്തിലും വലുപ്പത്തിലും മുറിവുകളുണ്ടാക്കി,
എന്റേതാണ്,

നിന്റേതാണ്,
വലിയ മുറിവെന്ന് ഉറക്കെയമറി,
മത്സരിച്ചു മടുത്തപ്പോള്‍ ഒന്നിച്ച് അത്താഴം കഴിച്ചു,
ഉറങ്ങാന്‍ കിടന്നപ്പോള്‍ നീയെന്റെ മുറിവില്‍ ഉമിനീരുപുരട്ടി,
ഞാന്‍ നിന്റെ മുറിവില്‍ വിയര്‍പ്പുതടവി,
കമ്പിളിയ്ക്കുള്ളില്‍ പുലിചീറ്റലുകള്‍ അമര്‍ത്തിയ മുരള്‍ച്ചകള്‍ മാത്രമായി...

നമ്മള്‍ ഉറങ്ങി.

ഇന്ന്,
ഇന്നലെ കൊണ്ടുവന്ന കപ്പലണ്ടിയുടെ തോലുകള്‍
കാറ്റ് കൊണ്ടുപോകുന്നതും നോക്കി ഞാനൊറ്റയ്ക്ക് കിടന്നു,
അത്താഴം ഉണ്ടാക്കിയതേയില്ല.
നിന്റെ ഒച്ചപ്പാടുകള്‍ക്ക് തറുതല പറയാനെന്റെ നാവ് തരിച്ചുനിന്നു,
എന്റെ ചീറലുകള്‍ തേങ്ങലുകളെപ്പോല്‍ നനുത്ത് നിന്നു,
മുറിവുകളില്‍ നി പുരട്ടിയ ഉമിനീര് ഉണങ്ങാതെ പോകണേയെന്ന്
ഞാന്‍ കുരിശ്ശ് വരച്ചു.

ഞാന്‍ കരഞ്ഞു,
കരഞ്ഞു,
പിന്നെയും കരഞ്ഞു.

പള്ളിപ്പറമ്പില്‍ നീ മണ്ണ് പുതച്ചു കിടക്കുന്നുവെന്ന ഓര്‍മ്മയില്‍
നമ്മള്‍ ഒന്നിച്ചു പുതച്ചിരുന്ന കമ്പിളി ഞാന്‍ കാല് നീട്ടി തട്ടിയെറിഞ്ഞു.



നെല്ല് ഡോട്ട് നെറ്റിൽ വന്നത്

Saturday, November 2, 2013

ചില വഴികള്‍ ഇങ്ങനെയാണ്

പോകലുകളുടെ മുഖമേയല്ല
തിരിച്ചു വരവുകളില്‍,
ഇതുവരെ കണ്ടിട്ടേയില്ലന്നപോല്‍
പുതിയ കാഴ്ചകള്‍.
ഇറങ്ങി വരവുകളില്‍
ഞാനിതെവിടെ വന്നുപെട്ടു(?)
എന്നൊരു അമ്പരപ്പില്‍
അപരിചിതത്വം മൂടിപുതച്ചു
ഒരൊറ്റ നിമിഷം കൊണ്ട്
നമ്മളെ അന്യരാക്കി കളയുന്ന
ചില മനുഷ്യരെ പോലെ……
ചില വഴികള്‍ക്ക് രണ്ടു മുഖമാണ്


ഗുൽമോഹർ ഓണ്‍ലൈൻ മാഗസിനിൽ  വന്നത് 

Thursday, October 3, 2013

ആരില്‍ ??

ഒരു വെയില്തുള്ളി 
പൊട്ടിച്ചെന്‍
മുടിയില്‍ ചൂടിച്ചവനെ, 
ഒരു മഴതുണ്ട് 
മുറിച്ചെന്റെ
മടിയിലെക്കിറ്റിച്ചവനെ, 
ഒരു കടല്കാറ്റു 

മുഴുവനായെന്റെ
കണ്ണില്‍ നിറച്ചവനെ,
നീ എന്നിലോ,
ഞാന്‍ നിന്നിലോ,
നാമിത്ര നിറയുന്നതാരില്‍?  



മലയാളനാട് ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത്